
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴ ഏഴുമണിയോടെയാണ് തോർന്നത്. കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രവൃത്തി ദിവസം ആയതിനാൽ ജോലിക്ക് പോകുന്നവരും സ്കൂളിൽ പോകുന്ന കുട്ടികളും ഉൾപ്പെടെ പ്രദേശവാസികളെ ആകെ വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കി. ചെറിയ ഇടവഴികളിലടക്കം വെള്ളം കയറി.
കോട്ടയത്തും ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നുത്. രാത്രികാല യാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.



