താരിഫ് തർക്കം കൂടുതൽ കടുക്കുന്നു; യുഎസുമായി പ്രതിരോധ ഇടപാടുകൾ നിർത്തി ഇന്ത്യ

ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കം കൂടുതൽ കടുക്കുന്നു. യുഎസുമായുള്ള പ്രതിരോധ ഇടപാടുകൾ താൽക്കാലികമായി ഇന്ത്യ നിർത്തിവയ്ക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസിൽനിന്ന് യുദ്ധ വിമാനങ്ങൾ, മിസൈലുകൾ, ബോയിങ് വിമാനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ചർച്ചകളാണ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്. താരിഫ് വിഷയത്തിൽ യുഎസ് നിലപാട് മയപ്പെടുത്താതെ ഇനി ചർച്ചകൾ വേണ്ടന്നാണ് ഇന്ത്യയുടെ തീരുമാനമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തന്റെ വാഷിങ്ടൻ സന്ദർശനം റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കുന്നുവെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 6ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തിയത്. പിന്നീടത് 50% ആയി ഉയർത്തി. യുഎസുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന തീരുവ ചുമത്തിയിരിക്കുന്നത് ഇന്ത്യയ്ക്കാണ്. താരിഫിലും ഉഭയകക്ഷി ബന്ധത്തിലും വ്യക്തത ലഭിച്ചുകഴിഞ്ഞാൽ പ്രതിരോധ കരാറുകളുമായി മുന്നോട്ടു പോകാമെന്നാണ് ഇന്ത്യയുടെ തീരുമാനം.

Scroll to Top