
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യപ്രവർത്തകരുടെ വായടപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് ഇന്ന് പ്രിൻസിപ്പൽ നടത്തിയ പത്രസമ്മേളനമെന്നും ഡോ. ഹാരിസിന്റെ മേൽ ഒരുതരി മണ്ണ് വീഴാൻ കേരളത്തിലെ പ്രതിപക്ഷം സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആരോഗ്യകേരളം വെന്റിലേറ്ററിലാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. ഒരു രൂപ കൈക്കൂലി വാങ്ങാത്ത, രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ എന്തുവില കൊടുത്തും തടയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ അല്പസമയം മുൻപ് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.



