താത്‌കാലിക വിസി നിയമം: ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയിൽ

ഗവർണർക്കെതിരേ കേരള സർക്കാർ സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗവർണർ നടത്തിയ താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. ഗവർണറുടെ നടപടി ഏകപക്ഷീയവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

താത്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സാങ്കേതിക സർവ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റർ സർവ്വകലാശാല ആക്ടിന്റെ 11 (10) പ്രകാരവും ആണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസിലർ ആയ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഗവർണർ സംസ്ഥാന സർക്കാർ കൈമാറിയ പാനലിൽ നിന്നുള്ളവരെ മറികടന്ന് നേരത്തെ ഉണ്ടായിരുന്ന താത്കാലിക വൈസ് ചാൻസലർമാരെ പുനർനിയമിച്ച് കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു. അതിനാൽ തന്നെ സിസ തോമസിന്റെയും, കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധവും, സുപ്രീം കോടതി ഉത്തരവിനും എതിരാണെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ സി കെ ശശി ഫയൽ ചെയ്ത അപേക്ഷയിൽ ആരോപിക്കുന്നു. കേരളത്തിന്റെ ആവശ്യം ജസ്റ്റിസ് മാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ബുധനാഴ്ച്ച പരിഗണിക്കുന്നത്.

Scroll to Top