തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കി ടി.സിദ്ദിഖ് എംഎല്‍എ; രാഷ്ട്രീയ പാര്‍ട്ടികള്‍ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ല.

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എംഎല്‍എ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നീസയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിക്കും ഷറഫുന്നിസയും കുട്ടിയും ഇരിക്കുന്ന ഫോട്ടോ മോശമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ശശികല റഹീം, കെ കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്ക് എതിരെ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.

തനിക്കും കുടുംബത്തിനുമെതിരെ വ്യത്യസ്ത രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ടി.സിദ്ദിഖ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഈ രീതി ശരിയല്ല. പലരും പരാതി നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും സൈബര്‍ ആക്രമണം നടത്തുന്നത് ആശാസ്യമല്ലെന്നും സിദ്ദിഖ് പറഞ്ഞു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. നിരവധി നിരപരാധികള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.

എന്തിനാണ് എല്ലാ രാഷ്ട്രീയ വിവാദങ്ങളിലേക്കും തന്നെ വലിച്ചിഴക്കുന്നതെന്നും വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും തന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ എന്നും ഷറഫുന്നിസ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്.

 

Scroll to Top