തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടര്‍ക്കെതിരെ കേസെടുത്തു., നടപടി ഡോക്ടര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടുള്ള യുവതിയുടെ പരാതിയില്‍.

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് ഡോ.രാജീവ് കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. രാജീവ് കുമാര്‍ മാത്രമാണു കേസില്‍ പ്രതി. ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുവതി ഇന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ശസ്ത്രക്രിയയ്ക്കു മുന്‍പ് ഡോക്ടര്‍ക്കു പണം നല്‍കിയെന്നാരോപിച്ച് യുവതിയുടെ ബന്ധുവും ഡോ.രാജീവ് കുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ശസ്ത്രക്രിയ പെട്ടെന്ന് നടത്താന്‍ ഡോക്ടര്‍ക്കു ഗൂഗിള്‍പേ വഴിയാണ് പണം നല്‍കിയത്. മറ്റൊരു ഡോക്ടര്‍ പറഞ്ഞിട്ടാണ് സര്‍ജനെ കണ്ടതെന്നും ബന്ധു പറഞ്ഞു. പ്രശ്നം ആരോഗ്യവകുപ്പ് നിസാരമായി കാണുന്നു. വകുപ്പില്‍നിന്ന് ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. തെളിവു പുറത്തുവന്നിട്ടും നടപടിയില്ല. നീതി ലഭിക്കും വരെ പോരാടുമെന്നും യുവതിയുടെ കുടുംബം പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറെയും കുടുംബം കണ്ടു. അതിനിടെ വിഷയത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദഗ്ധസമിതി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

 

Scroll to Top