
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ പെടുത്തി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചരല്‍കുന്ന് സ്വദേശികളായ ജയേഷ് രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ഹണിട്രാപ്പിനും പിന്നാലെ അതിക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരകളായത്. ദമ്പതികള്‍ക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികള്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ട് പൊലീസും ഞെട്ടി.
റാന്നി സ്വദേശിയായ യുവാവുമായി ഫോണിലൂടെയാണ് രശ്മി സൗഹൃദത്തിലാകുന്നത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമണ്‍ ജംക്ഷനിലെത്തിയ യുവാവിനെ ജയേഷാണ് കൂട്ടിക്കൊണ്ടു പോയത്. വീട്ടിലെത്തിച്ചശേഷം രശ്മിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിക്കാന്‍ പറഞ്ഞു. രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീടായിരുന്നു മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്. ജയേഷ് കയര്‍ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്‌പ്രേ ജനനേന്ദ്രിയത്തില്‍ അടിച്ചു. 23 സ്റ്റേപ്ലര്‍ പിന്നുകള്‍ ജനനേന്ദ്രിയത്തില്‍ അടിക്കുകയും നഖം പിഴുതെടുക്കുകയും ചെയ്തു. പിന്നീട് റോഡില്‍ ഉപേക്ഷിച്ച യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.
ആലപ്പുഴ സ്വദേശിയായ യുവാവ് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് പത്തനംതിട്ടയിലെത്തിയ യുവാവിനെ തിരുവല്ലയില്‍ നിന്ന് ജയേഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയും വീട്ടിലെത്തിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു,. കുരുമുളക് സ്‌പ്രേ ജനനേന്ദ്രിയത്തില്‍ അടിച്ച ശേഷം വാഹനത്തില്‍ കയറ്റി വഴിയില്‍ ഇറക്കിവിടുകയായിരുന്നു. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പൊലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികള്‍ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.



