
ലണ്ടന്‍: അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് മറികടന്ന് പലസ്തീനെ പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് യു.കെയും കാനഡയും ഓസ്‌ട്രേലിയയും. അമേരിക്കയുമായുള്ള പരമ്പരാഗത സഖ്യത്തില്‍ നിന്ന് അകന്നു പോകുന്നതിന്റെ സൂചനയായും സുപ്രധാന വിദേശനയ മാറ്റമായുമാണ് ഈ നിലപാടിനെ അന്താരാഷ്ട്ര സമൂഹം കാണുന്നത്. ഇസ്രായേലും അമേരിക്കയും വിഷയത്തില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി.
കാനഡയാണ് പലസ്തീനെ പരമാധികാര രാഷ്ട്രമായി ആദ്യം അംഗീകരിച്ചത്. പലസ്തീന്‍ സംസ്ഥാനത്തിനും ഇസ്രായേല്‍ സംസ്ഥാനത്തിനും സമാധാനപരമായ ഭാവി പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രസ്താവിച്ചു. ഇതോടെ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ ജി7 രാജ്യമായി കാനഡ.
സ്വന്തം എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യു.കെ പ്രധാനമന്ത്രി പലസ്തീനെ പരമാധികാര രാഷ്ട്രമായി യു.കെ അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. മധ്യേഷ്യയില്‍ വര്‍ധിച്ചു വരുന്ന ഭീകരതയെ അഭിമുഖീകരിക്കുമ്പോള്‍, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും സാധ്യതയെ സജീവമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സ്റ്റാര്‍മര്‍ വീഡിയോയില്‍ പറഞ്ഞത്. യു.കെ എന്ന മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ വ്യക്തമായി പ്രസ്താവിക്കുന്നു, യുണൈറ്റഡ് കിംഗ്ഡം പലസ്തീന്‍ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊട്ടുപിന്നാലെ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. യുകെ, കാനഡ എന്നിവയ്ക്കൊപ്പം ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള ആക്കം വീണ്ടും വര്‍ധിപ്പിക്കുന്നതിനുള്ള വിശാലമായ അന്താരാഷ്ട്ര നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍, ഗാസയില്‍ ഉടനടി വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കലും ഉള്‍പ്പെടുന്നതാണ് ഈ ശ്രമമെന്ന് അല്‍ബനീസ് വ്യക്തമാക്കി. പലസ്തീന്റെ ഭാവി ഭരണത്തില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും പ്രസ്താവനയില്‍ അല്‍ബനീസ് വ്യക്തമാക്കുന്നു.
ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുന്നതിനും പലസ്തീന്‍ സ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രി വര്‍സെന്‍ അഗബെക്കിയന്‍ ഷാഹിന്‍ പറഞ്ഞു. ചരിത്രപരമെന്നാണ് ഷാഹിന്‍ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. ഇത് പരമാധികാരത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും അടുപ്പിക്കുന്ന നീക്കമാണെന്നും ഷാഹിന്‍ വ്യക്തമാക്കി.
അതേസമയം, നീക്കത്തെ ഇസ്രായേല്‍ ശക്തമായി അപലപിച്ചു. അപ്രസക്തമെന്നും വസ്തുതകളെ സ്വാധീനിക്കാത്തതെന്നുമാണ് ഇസ്രായേല്‍ ഇതിനെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന്റെ കൂട്ടക്കൊലയ്ക്ക് ഹമാസിനുള്ള സമ്മാനമെന്നാണ് ഇസ്രായേല്‍ ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം, ഈയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഒന്നിലധികം രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.



