മുഴുവന്‍ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാന്‍ സമ്മതിച്ച് ഹമാസ്; ഇസ്രായേല്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ്., സമാധാന പദ്ധതിയിലെ മറ്റു നിര്‍ദേശങ്ങൡ ചര്‍ച്ച ആവശ്യപ്പെട്ട് ഹമാസ്.

വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിന് താന്‍ തയ്യാറാക്കിയ സമാധാന പദ്ധതി അംഗീകരിക്കാന്‍ ഹമാസിന് ഞായറാഴ്ച വൈകുന്നേരം വരെ സമയം അനുവദിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതിനു പിന്നാലെ ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതിച്ച് ഹമാസ്. തങ്ങളുടെ കസ്റ്റഡിയിലുള്ള മുഴുവന്‍ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസ് സമ്മതം അറിയിച്ചു. ഇതിനു പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

ഹമാസ് പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ദ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍, പ്രസിഡണ്ട് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍’ തയ്യാറാണെന്നാണ് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, ഇസ്രയേലി യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കാന്‍ സമ്മതിച്ച ഹമാസ് ഗാസ മുനമ്പിന്റെ ഭരണം ഒരു സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും യോജിപ്പ് പ്രകടിപ്പിച്ചു. പക്ഷേ, ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിര്‍ദേശങ്ങളോടും വിയോജിപ്പ് അറിയിച്ചതായാണ് വിവരം. സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.

‘ഇതൊരു വലിയ ദിവസമാണ്, കാര്യങ്ങള്‍ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് നമുക്ക് കാണാം. അവസാനഘട്ടം വരെ ഉറപ്പിക്കേണ്ടതുണ്ട്, ബന്ദികളാക്കപ്പെട്ടവര്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു.

‘പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേല്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് അനുസൃതവുമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ടീമുമായും ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നത് തുടരും.’ നെതന്യാഹു പറഞ്ഞു.

Scroll to Top