നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ് നല്‍കി. നിര്‍മ്മാതാവ് ഷംനാസ് നല്‍കിയ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്. സംവിധായകന്‍ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിവിനും എബ്രിഡ് ഷൈനും പണം തട്ടിയെന്നാണ് പരാതി.

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്റെ അവകാശവാദം. ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസ് പരാതിയില്‍ പറയുന്നു.

നിര്‍മ്മാണ പങ്കാളിത്തം സംബന്ധിച്ച കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി.

 

Scroll to Top