
ഗുരുവായൂരിലെ പ്രവാസിയായ പനങ്ങായ് അബൂബക്കർ ഹാജിയുടെ വിട വാങ്ങലിനെക്കുറിച്ച് ഉള്ളുതൊടുന്ന കുറിപ്പുമായി സംവിധായകൻ ഷെബി ചൗഘട്ട്
പുതിയ സിനിമയുടെ ആവശ്യവുമായി ചെന്നൈയിൽ ആയിരുന്ന ഞാൻ തിരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. ചാർജ് തീർന്ന് ഫോൺ ഓഫ് ആയിരുന്നു. വീട്ടിലെത്തി ഫോൺ ചാർജ് ചെയ്യാനിട്ട ശേഷം ഞാൻ കുളിയ്ക്കാൻ പോയി. പിന്നീട് ഫോൺ ഓൺ ആക്കിയപ്പോഴാണ് ഗുരുവായൂരിലെ ബാസുരി ഇൻ സ്ഥാപകനും ആദ്യ കാല ഖത്തർ പ്രവാസികളിൽ ഒരാളുമായ ശ്രീ. അബൂബക്കർ ഹാജി വിട പറഞ്ഞ വിവരം അറിഞ്ഞത്. ഏറ്റവും സാധാരണമായ ജീവിത സാഹചര്യത്തിൽ നിന്ന് പൊരുതി വളർന്നു വന്ന വ്യക്തിയാണ് പനങ്ങായി അബൂബക്കർക്ക. പ്രവാസ ജീവിതത്തിന്റെ ആദ്യകാല അനുഭവങ്ങൾ പലപ്പോഴും എന്നോട് പങ്കു വയ്ക്കുമായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹ സൗഹാർദ്ദങ്ങൾ പുലർത്തിയിരുന്ന അദ്ദേഹവുമായി വ്യക്തിപരമായി എനിക്കും ഏറെ
കാലത്തെ അടുപ്പമുണ്ട്.
2004 ൽ എന്റെ വീടിന്റെ മുന്നിൽ സോന ബസാർ എന്നൊരു ജൂവലറി ആരംഭിച്ചു. ആ സമയം ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലെ പഠിത്തം ഒക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുകയായിരുന്നു. ജൂവലറിയുടെ പരസ്യം കിട്ടുമോ എന്നറിയാൻ അതിന്റെ എം ഡി സത്താറിനോട് അന്വേഷിച്ചപ്പോഴാണ് സോനാ ബസാറിന്റെ പരസ്യത്തിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഫുവാദ് പനങ്ങായ് ആണെന്ന് അറിഞ്ഞത്. അങ്ങനെ ഞാൻ ഗുരുവായൂരിലേക്ക് ബസ് കയറി. ഫുവാദ് പനങ്ങായിയെ കാണാൻ ബാസുരി ഇന്നിന്റെ റിസപ്‌ഷനിൽ വെയിറ്റ് ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛൻ അബൂബക്കർ ഹാജിയെ ആദ്യമായ് ഞാൻ കാണുന്നത്. വെള്ള വസ്ത്രം ധരിച്ച് പുഞ്ചിരി തൂകി എന്റെ മുന്നിൽ എത്തിയ അദ്ദേഹം വളരെ മുൻപേ പരിചയം ഉള്ള പോലെ എന്നോട് സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അങ്ങനെ സോനാ ബസാറിന്റെ പരസ്യം എനിക്ക് കിട്ടി.
പണ്ടൊരിക്കൽ പി ടി കുഞ്ഞുമുഹമ്മദിനോട് ഞാൻ അദ്ദേഹത്തതിന്റെ അസിസ്റ്റന്റ് ആകാനുള്ള താല്പര്യം അറിയിച്ചിരുന്നു. എന്റെ ആവശ്യം അദ്ദേഹം പരിഗണിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഒരിക്കൽ ഞാൻ അദ്ദേഹത്തെ ബാസുരി ഇന്നിൽ വെച്ച് കാണുകയുണ്ടായി. പഴയ നീരസം മനസ്സിൽ ഉള്ളതിനാൽ അദ്ദേഹം വന്നപ്പോൾ ഞാൻ എണീറ്റില്ല. അത് ശ്രദ്ധിച്ച അബൂബക്കർ ഹാജി എന്നോട് കാര്യം ചോദിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ഉപദേശിച്ചു. മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറിയാലും തിരിച്ച് അവരോട് മാന്യമായി പെരുമാറണം എന്ന പാഠം എന്നെ അദ്ദേഹം പഠിപ്പിച്ചു. മയ്യത്ത് നിസ്കാരത്തിന് ഉസ്താദ് അദ്ദേഹത്തെ ക്കുറിച്ച് പ്രസംഗിച്ചു. ആഡംബരക്കാറിൽ യാത്ര ചെയ്യുമ്പോഴും റോഡിൽ പരിചയക്കാരെ കണ്ടാൽ പ്രായഭേദമെന്യേ, വലുപ്പച്ചെറുപ്പമില്ലാതെ അവരോട് സംസാരിച്ച്, അവർക്ക് പോകേണ്ട സ്ഥലത്ത് എത്തിക്കുന്ന അബൂബക്കർ ഹാജിയെക്കുറിച്ച് ഉസ്താദ് പറഞ്ഞപ്പോൾ മയ്യത്ത് നിസ്കാരത്തിന് വന്ന ജനസാഗരത്തിന് പിന്നിലെ കാരണം എനിക്ക് മനസ്സിലായി. അബൂബക്കർ ഹാജിയുടെ സ്നേഹവും കരുണയും അനുഭവിച്ച ഒരു വലിയ ജനസമൂഹത്തിൽ ഒരാൾ മാത്രമാണ് ഞാൻ.
കുടുംബ ബന്ധങ്ങൾക്ക് വില കല്പിക്കാനും, കുടുംബത്തിന് പ്രാധാന്യം നൽകാനും അദ്ദേഹത്തിന്റെ അനുഭവ കഥകൾ എനിക്ക് പ്രചോദനം ആയിട്ടുണ്ട്. കുടുംബത്തിന് അദ്ദേഹം നൽകിയ പ്രാധാന്യം കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ അവസാന നാൾ വരെയും കുടുംബം മുഴുവൻ ഒപ്പം ഉണ്ടായിരുന്നു. കാരുണ്യം ഉള്ളവർക്കാണ് പടച്ചോൻ കാരുണ്യം നൽകുക. അങ്ങനെ എങ്കിൽ തീർച്ചയായും അബൂബക്കർ ഹാജിക്ക് പരമകാരുണികന്റെ കാരുണ്യം തീർച്ചയായും ലഭിക്കും. ഇനി അദ്ദേഹവുമായി ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാൻ തൗഫീക്ക് നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. പടച്ചോൻ അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ.
സസ്നേഹം ഷെബി ചൗഘട്ട്



