
വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് ഡോ. ഹാരിസ് ആരോപിക്കുന്നത്. കെജിഎംസിടിഎ ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിലുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായതിൽ അന്വേഷണം വേണണെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നു. ഉപകരണം അവിടെ തന്നെ ഉണ്ടെന്നാണ് നിലവില്‍ ഡോക്ടര്‍ ഹാരിസ് പറയുന്നത്. ഉപകരണം കാണാതായെന്ന കണ്ടെത്തലില്‍ നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു.
അതേസമയം, ഡോക്ടര്‍ ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി കെ ജബ്ബാർ പറയുന്നത്. മുറിയിൽ ഒരു ഉപകരണം ഉണ്ടെന്നും എന്നാല്‍ പൂർണ്ണമായും മോർസിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഇ അടക്കമുള്ളവരും പരിശോധനയിൽ ഉണ്ടായിരുന്നു. ഡിഎംഇ യുടെ ടെക്നികല്‍ ടീം വീണ്ടും പരിശോധന നടത്തും. പരിശോധന കഴിഞ്ഞാൽ മാത്രമേ ഉപകരണം ഏതെന്ന് പറയാനാകൂ എന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി കെ ജബ്ബാർ വ്യക്തമാക്കി. ഡോ. ഹാരിസ് നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം.
ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. പരിശോധന പൂർത്തിയാക്കിയാൽ താക്കോൽ ഡോക്ടർ ഹാരിസിനോ അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു



