
കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സേലത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവർക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. നിലവിൽ റിമാൻഡിൽ ഉള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം. കേസിൽ റമീസിന്‍റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേസിൽ പ്രതി ചേർക്കുന്നത്.



