അശാന്തിയുടെ തീരമായി ലഡാക്ക്; സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ നാലുമരണം; പൊലീസിന് നേരെ കല്ലേറ്; ബിജെപി ഓഫീസിന് തീയിട്ടു

ലഡാക്കില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒത്തുകൂടിയവര്‍

ലേ: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി. ലേയില്‍ നടന്ന പ്രകടനത്തിനിടെ ഒരുവിഭാഗം യുവാക്കള്‍ പൊലീസിനു നേര്‍ക്ക് കല്ലെറിഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസും അര്‍ധ സൈനിക വിഭാഗവും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പ്രക്ഷോഭത്തില്‍ ഇതുവരെ നാലു പേര്‍ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒരുവിഭാഗം സമരക്കാര്‍ ബിജെപി ഓഫീസിന് തീയിടുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ, ലേ ജില്ലയില്‍ ബിഎന്‍എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് വിലക്കിയിട്ടുണ്ട്.

” rel=”noopener” target=”_blank”>ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി

 

ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. ആവശ്യം ഉന്നയിച്ച് നിരാഹാര സമരം അനുഷ്ടിച്ചിരുന്ന രണ്ട് മുതിര്‍ന്ന പൗരന്‍മാര്‍ ഇന്നലെ തളര്‍ന്നു വീണിരുന്നു. ഇതേതുടര്‍ന്ന് ലേ നഗരം സമ്പൂര്‍ണമായി അടച്ചിടാന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനായ സോനം വാങ്ചുക് ആണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ, 15 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്സ് ഹാന്‍ഡിലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കില്‍ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്സ് ബോഡിയുടെ (എല്‍.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്.

Scroll to Top