ധര്‍മസ്ഥല കേസ്; ആറുപ്രതികള്‍ക്കെതിരെ എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പിച്ചു; പരാതിക്കാരന്‍ അടക്കം കേസില്‍ ആറു പ്രതികള്‍

മംഗളൂരു: ധര്‍മസ്ഥല കേസില്‍ പരാതിക്കാരനായ സാക്ഷി മഹേഷ് ഷെട്ടി അടക്കം ആറുപേരെ പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പിച്ചു. ബെല്‍ത്തങ്ങാടി കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 215 പ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരനായ സാക്ഷി മഹേഷ് ഷെട്ടിക്കു പുറമേ, ഗിരീഷ് മത്തണ്ണാവര്‍, ടി. ജയന്ത്, വിറ്റല്‍ ഗൗഡ, സുജാത എന്നിവരാണ് മറ്റു പ്രതികള്‍.

മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും ശവസംസ്‌കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയര്‍ത്തിയ ധര്‍മസ്ഥല കൂട്ട ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നാണ് കേസിന്റെ തുടക്കം. പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെയും പൊതുസമ്മര്‍ദ്ദം ശക്തമായതോടെയും അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ നാല് മാസത്തിനിടെ, സംഭവങ്ങളുടെ ക്രമം നിര്‍ണയിക്കുന്നതിനും ഉള്‍പ്പെട്ട ഓരോ വ്യക്തിയുടെയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ്ഐടി സാക്ഷി മൊഴികളും ഡിജിറ്റല്‍, സാഹചര്യത്തെളിവുകളും പരിശോധിക്കുകയും പലതവണകളായി ചോദ്യം ചെയ്യലുകള്‍ നടത്തുകയും ചെയ്തു. സാങ്കേതികവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ടുകള്‍ക്കായി അന്വേഷണ സംഘം ഫോറന്‍സിക് ഏജന്‍സികളുമായും ബന്ധപ്പെടുന്നുണ്ട്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച്, ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി നിര്‍ണായക രേഖകള്‍ ഇനിയും ലഭിക്കാനുണ്ട്.

അതിനാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അന്തിമ റിപ്പോര്‍ട്ട് എന്നതിലുപരി പ്രാഥമികമോ താല്‍ക്കാലികമോ ആയ റിപ്പോര്‍ട്ടായാണ് പരിഗണിക്കുന്നത്. ലഭിക്കാനുള്ള ഫോറന്‍സിക് പരിശോധനാ ഫലങ്ങളും അനുബന്ധ രേഖകളും ലഭിച്ചുകഴിഞ്ഞാല്‍ ഒരു അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കാമെന്നും ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Scroll to Top