ജോലി ചെയ്തു തീര്‍ക്കാനാകുന്നില്ല; ഭാര്യയോടും മകനോടും ക്ഷമ ചോദിച്ച് കത്തെഴുതി വച്ച് ബിഎല്‍ഒ ജീവനൊടുക്കി

ഗാന്ധിനഗര്‍: എസ്‌ഐആര്‍ ജോലി ചെയ്തു തീര്‍ക്കാനാകാത്ത സമ്മര്‍ദ്ദം താങ്ങാനാകാതെ ഗുജറാത്തില്‍ ബിഎല്‍ഒ ജീവനൊടുക്കി. ഗുജറാത്തിലെ സോമനാഥ് ജില്ലയിലാണ് സംഭവം. അരവിന്ദ് വാധേര്‍ എന്ന 40 കാരനായ അധ്യാപകനാണ് മരിച്ചത്. ഭാര്യയോടും മകനോടും ക്ഷമ ചോദിച്ച് കത്തെഴുതി വച്ചാണ് അരവിന്ദ് വധേര്‍ മരിച്ചത്. എസ്‌ഐആര്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു.

”എനിക്ക് ഈ എസ്‌ഐആര്‍ ജോലി ചെയ്തുതീര്‍ക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകന്‍ കൃഷയ്‌യോടും ഞാന്‍ ക്ഷമചോദിക്കുന്നു” ആത്മഹത്യ കുറിപ്പില്‍ അരവിന്ദ് വാധേര്‍ പറഞ്ഞു. എസ്‌ഐആര്‍ ഡോക്യുമെന്റുകള്‍ തന്റെ ബാഗിലുണ്ടെന്നും അത് സ്‌കൂളില്‍ നല്‍കണമെന്നും കുറിപ്പിലുണ്ട്.

എസ്‌ഐആര്‍ ജോലികള്‍ ബിഎല്‍ഒമാര്‍ക്ക് കടുത്ത ജോലി സമ്മര്‍ദം നല്‍കുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ. രാജ്യത്താകെ 9 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ മരിച്ചെന്നാണ് കണക്ക്. ഇതില്‍ 4 പേര്‍ ജോലി സമ്മര്‍ദം ചൂണ്ടിക്കാട്ടി ജീവനൊടുക്കുകയായിരുന്നു. പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് എസ്‌ഐആറിന്റെ ഭാഗമായി ജോലി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Scroll to Top