ഇന്റല്‍ CEO ഉടന്‍ രാജിവെക്കണമെന്ന് ട്രംപ്; ചൈനാ ബന്ധമെന്ന് ആരോപണം

അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ‘ഇന്റലി’ന്റെ സിഇഒ ലിപ് ബു ടാന്‍ ഉടന്‍ രാജിവെക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായി ലിപ് ബു ടാനിന് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് രാജി ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. സാമൂഹികമമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇന്റല്‍ സിഇഒ ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതല്ലാതെ ഇക്കാര്യത്തില്‍ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം കുറിച്ചു.

ലിപ് ബു ടാനിന്റെ ചൈനീസ് ബന്ധങ്ങളെക്കുറിച്ച് റിപ്പബ്ലിക്കന്‍ സെനറ്ററായ ടോം കോട്ടണ്‍ കഴിഞ്ഞദിവസം ഇന്റലിന്റെ ബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും സൈന്യവുമായും ബന്ധപ്പെട്ടിരിക്കുന്ന ചൈനീസ് കമ്പനികളുമായുള്ള ടാനിന്റെ ബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും ടാനിന്റെ ചൈനീസ് ബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറുകണക്കിന് ചൈനീസ് കമ്പനികളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നായിരുന്നു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഈ കമ്പനികളില്‍ ചിലതെല്ലാം ചൈനീസ് സൈന്യവുമായി ബന്ധമുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ടാനിന്റെ രാജി ആവശ്യപ്പെട്ട് ട്രംപും രംഗത്തെത്തിയിരിക്കുന്നത്.

Scroll to Top