താൽകാലിക വിസി നിയമനം; ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്ന് സര്‍ക്കാര്‍

താൽകാലിക വിസി നിയമനത്തില്‍ വാദം കേട്ട് സുപ്രീം കോടതി. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

താൽകാലിക വിസി നിയമനത്തില്‍ സെർച്ച് കമ്മിറ്റി രൂപീകരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകൾ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് കോടതി നിലവില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ എന്തിനാണ് തർക്കമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പർദ്ദിവാല ആധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

Scroll to Top