ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു; വേടനെതിരെയുള്ള പരാതി ഡിജിപിക്ക്

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെ 2 യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസിൽ രണ്ടു യുവതികളുടെ പരാതി വന്നത്. 2020ൽ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ൽ നടന്ന സംഭവത്തെപ്പറ്റിയായിരുന്നു രണ്ടാമത്തെ. പരാതിക്കാരിൽ ഒരാൾ ദലിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്.

വേടന്റെ ഇത്തരം പാട്ടുകൾ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതും. പരിചയം സൗഹൃദമാവുകയും പലയിടങ്ങളിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്.

വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണിൽ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ മെയിലിലാണ് ഇരുവരും പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിൽ കാണണമെന്നും കൂടുതൽ തെളിവുകൾ കൈമാറാനുണ്ടെന്നും യുവതികൾ അറിയിച്ചിട്ടുണ്ട്. ഈ 2 യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിൽ പ്രതിയായ വേടൻ ഇപ്പോഴും ഒളിവിലാണ്.

Scroll to Top