രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ശ്രമം; കേന്ദ്രസര്‍ക്കാരിന്റെ വിവാദ ബില്ലിനെതിരെ രമേശ് ചെന്നിത്തല., അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സഖ്യകക്ഷികളെ ഭയപ്പെടുത്തണം.

തിരുവനന്തപുരം: കേസുകളില്‍ അകപ്പെട്ട് അറസ്റ്റിലാകുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് മുപ്പതു ദിവസത്തിനുള്ളില്‍ സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ, തുടങ്ങി എല്ലാ ഏജന്‍സികളെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി തന്നെ കള്ളക്കേസുകളുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയെന്നതാണ്. അതിന്റെ ദുരുപയോഗത്തിനാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിക്കു ഭരണം നിലനിര്‍ത്തണമെങ്കില്‍ സഖ്യകക്ഷികളെ ഭയപ്പെടുത്തി നിര്‍ത്തേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് ഈ കരിനിയമം കൊണ്ടുവരുന്നത്. അല്ലാതെ മറ്റൊരു ഉദ്ദേശ ശുദ്ധിയും ഇതിലില്ല. കാരണം കഴിഞ്ഞ 11 വര്‍ഷത്തെ ബിജെപി ഭരണം തെളിയിക്കുന്നത് തന്നെ അതാണെന്നും ഭയപ്പെടുത്തി ഭരണം നിലനിര്‍ത്തല്‍ മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതുപോലൊരു കരിനിയമം മഹാരാഷ്ട്രയിലും നടപ്പാക്കിയിട്ടുണ്ട്്. ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടാല്‍ പോലും ഗുരുതരമായ കുറ്റം ചുമത്തി പൊതുജനങ്ങളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അമിതാധികാരം നല്‍കുന്ന കരിനിയമത്തിനെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്തിവരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇ.ഡിയെ ഉപയോഗിച്ച് ഇതുവരെ നൂറില്‍പരം കേസില്‍ നിരവധി പേരെ അറസറ്റ്് ചെയ്യുകയും ജയിലലടയ്ക്കുകയും ചെയ്തു. നിരവധി രാഷ്ട്രീയ നേതാക്കള്‍ കൂറുമാറി ബിജെപിയില്‍ എത്തുന്നതിനു വേണ്ടി ഈ ഏജന്‍സികള്‍ രാപ്പകല്‍ പണിയെടുത്തു. ബിജെപിയില്‍ എത്തിയതോടെ വാഷിങ് മെഷീനില്‍ ഇട്ടപോലെ അവരെല്ലാം അഴിമതിക്കറ മാറി നല്ലവരായെന്നും വെറും രണ്ടോ മൂന്നോ കേസില്‍ മാത്രമാണി ഇഡിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Scroll to Top