യു.പിയില്‍ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യപ്പെട്ട യുവതി തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് ബധിരയും മൂകയുമായ യുവതി.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ബധിരയും മൂകയുമായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 26കാരിയായ ദളിത് യുവതിയെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സീലിങ് ഫാനിലാണ് തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ആഗസ്ത് 18നാണ് യുവതി കൂട്ടബലാല്‍സംഗത്തിനിരയായത്. ചികിത്സയിലായിരുന്ന യുവതി ബുധനാഴ്ച രാത്രി ആശുപത്രി വിട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ ലോണി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലെ ബധിരയും മൂകയുമായ 26 വയസ്സുകാരിയായ ദലിത് യുവതിയാണ് പീഡനത്തിനിരയായിരുന്നത്. ആഗസ്ത് 18 ന് യുവതിയെ മൂന്നു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ രോഹിത് (23), ഭോല (45) എന്നിവരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു. കാര്‍പെറ്റ് വില്‍പ്പനക്കാരനായി ജോലി ചെയ്യുന്ന സ്ത്രീയുടെ പിതാവ് ലോണി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

മൂന്നാമത്തെ പ്രതിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോള്‍, സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎസ്പിയിലെ നിരവധി പ്രാദേശിക പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പൊലീസ് സ്റ്റേഷനിലേക്കും ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി.

Scroll to Top