തിരുവോണ നാളിലും സമരം തുടര്‍ന്ന് ആശാവര്‍ക്കര്‍മാര്‍; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് ആശമാര്‍., തെരുവില്‍ ഓണസദ്യ കഴിച്ച് സമരം.

തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം തുടരുന്നു. തിരുവോണനാളിലും ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലായിരുന്നു. തിരുവോണദിവസത്തില്‍ പൂക്കളമിട്ടും ഓണസദ്യ കഴിച്ചും തെരുവിലായിരുന്നു ആശമാരുടെ സമരം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലായിരുന്നു ഓണസദ്യ കഴിച്ചത്. സര്‍ക്കാരിന് ആശാ സമരക്കാര്‍ ഓണാശംസകളും നേര്‍ന്നു. ഇനിയെങ്കിലും നീതി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഓണദിവസം പോലും കുടുംബത്തിനൊപ്പം ചേരാന്‍ കഴിയാത്തത് ഗതികേടാണെന്നായിരുന്നു സമരക്കാരുടെ പ്രതികരണം.

ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച നിലപാട് എടുക്കുകയാണ് സമരക്കാര്‍ പറഞ്ഞു. സമൂഹത്തിന്റെ വിവിധ കോണില്‍ നിന്ന് സമരക്കാര്‍ക്ക് പിന്തുണയേറുന്നുണ്ട്. ഓണനാളില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായി എത്തി.

പെന്‍ഷന്‍ നല്‍കുക, ഓണറേറിയും വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നിവ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ഇന്ന് 209 ാം ദിവസത്തിലാണ്. നിയമസഭാ മാര്‍ച്ചും റോഡ് ഉപരോധവും പട്ടിണി സമരവും ഒന്നും സമരത്തിനെ ലക്ഷ്യത്തിലേക്ക് എത്തിച്ചില്ല. വിഷുക്കാലത്ത് കണിയൊരുക്കിയും, പൊങ്കാലയിട്ടും ഓണക്കാലത്ത് തെരുവില്‍ സദ്യ കഴിച്ചും അവര്‍ പ്രതിഷേധിച്ചു.

Scroll to Top