കാക്കി ധരിച്ച് ഇനി അവര്‍ ജോലി ചെയ്യുമെന്ന് കരുതേണ്ട; എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ടെന്നത് അവസാനിക്കണം., സുജിതിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തൃശ്ശൂര്‍: കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസിന്റെ അതിക്രൂര മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. സുജിത്തിന്റെ നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയും സതീശന്‍ വാഗ്ദാനം ചെയ്തു. സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ ആരും കാക്കിവസ്ത്രം അണിഞ്ഞ് ഇനി ജോലി ചെയ്യില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. സുജിത്തിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തു കഴിഞ്ഞെന്നാണ് തൃശ്ശൂര്‍ ഡിഐജി പറഞ്ഞത്. അതാണ് നീക്കമെങ്കില്‍ ശക്തമായി പ്രതികരിക്കും. സമയബന്ധിതമായി എത്രയും പെട്ടന്ന് നടപടിയെടുക്കണം. അതുവരെ സമരങ്ങള്‍ നടത്തും.

ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് നെഗറ്റീവായിട്ടുള്ള കാര്യമാണെങ്കില്‍ ഇതുവരെ പ്രതികരിക്കാത്ത രീതിയില്‍ പ്രതികരിക്കും. എന്ത് വൃത്തികേട് ചെയ്താലും പൊലീസിനെ സംരക്ഷിക്കാന്‍ ആളുണ്ടെന്നതാണ്. അത് ഇതോടുകൂടി അവസാനിക്കണം. കാക്കി വേഷം ധരിച്ച് പൊലീസില്‍ ജോലി ചെയ്യാമെന്ന് ഇനി അവര്‍ കരുതണ്ട അദ്ദേഹം പറഞ്ഞു.

അതേസമയം, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചില്ല. സുജിത്തിനെ ശശിധരന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ലെന്ന പേരിലായിരുന്നു നടപടി ഒഴിവാക്കിയത്.

പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുമുന്‍പ് ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി സിപിഒ ശശിധരന്‍ മര്‍ദ്ദിച്ചു എന്നായിരുന്നു സുജിത് ആരോപിച്ചത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പുറത്തുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നത് സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. സുജിത്തിനെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ ജി ഡി ചാര്‍ജില്‍ സ്റ്റേഷനില്‍ ജോലി നോക്കേണ്ടിയിരുന്ന ശശിധരന്‍ പുറത്തുനിന്ന നടന്നു കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെ ശശിധരന്‍ ഒഴിവാക്കിയതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ആണെന്നാണ് സുജിത്തിന്റെ ആരോപണം.

Scroll to Top