റഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.

മോസ്‌കോ: റഷ്യയില്‍ വന്‍ ഭൂചലലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ സിറ്റിയായ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചട്‌സ്‌കൈയില്‍ നിന്ന് 113 കിലോമീറ്റര്‍ മാറി കാംചത്ക പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് 39.5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു നിലവില്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക.

കഴിഞ്ഞ മാസമാണ് മേഖലയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് റഷ്യയ്ക്കു പുറമേ യുഎസ്, ജപ്പാന്‍, ചിലി എന്നിവിടങ്ങളില്‍ സുനാമി മുന്നിറിയിപ്പ് നല്‍കിയിരുന്നു. അന്നത്തെ ഭൂകമ്പം, റഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ എത്തിയിരുന്നു. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകള്‍ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ അന്ന് ഒഴിപ്പിച്ചിരുന്നു.

Scroll to Top