എച്ച് 1 ബി വീസ നിരക്ക്; ഇന്ത്യക്കാര്‍ കൂട്ടത്തോടെ യാത്ര റദ്ദ് ചെയ്തു; ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയായി

പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: അമേരിക്കന്‍ സര്‍ക്കാര്‍ എച്ച് 1 ബി വീസാ നിരക്ക് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്താനും അത് സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തിലാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്കാരില്‍ ആശങ്കയും അങ്കലാപ്പുമുണ്ടാക്കി,. യുഎസിലെ വിമാനത്താവളങ്ങളില്‍ ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പോകാനെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സിന്റെ വിമാനം മണിക്കൂറോളമാണ് താമസിച്ചത്.

യുഎസ് വിമാനത്താവളങ്ങളില്‍ മാത്രമല്ല ദുബായിയിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെടുകയും യാത്ര ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. വീസാ നിരക്ക് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തില്‍ 15 ഓളം യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി നേരിട്ട് കണ്ടയാള്‍ പറയുന്നുണ്ട്.

ദുര്‍ഗാപൂജയുടെ കാലം പ്രമാണിച്ച് നിരവധി ഇന്ത്യക്കാരാണ് അമേരിക്കയില്‍നിന്ന് നാട്ടിലേക്ക് വരാനിരുന്നത്. യുഎസ് വിടരുതെന്നും രാജ്യത്തിന് പുറത്തുള്ളവര്‍ 24 മണിക്കൂറികം മടങ്ങിയെത്തണമെന്നും എച്ച് 1 ബി വിസക്കാരായ ജീവനക്കാര്‍ക്ക് മെറ്റയും മൈക്രോസോഫ്റ്റും ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

എച്ച് 1 വീസാ ഫീസ് വര്‍ധനയുടെ വാര്‍ത്തയ്ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000-80,000 ആയി. ഫീസ് വര്‍ധനയിലൂടെ അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍ എച്ച്-1ബി വിസകളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

Scroll to Top