കരൂര്‍ ദുരന്തം; വിജയിയുടെ അറസ്റ്റിന് സാധ്യത.? ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ; മുഴുവന്‍ ടിവികെ സെക്രട്ടറിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കും

ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെ തിക്കിലും തിരക്കിലും 40ഓളം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടനും ടിവികെ നേതാവുമായ വിജയിയുടെ ചെന്നൈയിലെ വീടിന്റെ സുരക്ഷ ശക്തമാക്കി. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ടിവികെ ജില്ലാ സെക്രട്ടറിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കരൂര്‍ സംഭവത്തില്‍ ടിവികെ ഭാരവാഹികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി. നിര്‍മല്‍ കുമാര്‍, ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ തുടങ്ങി ആറ് പാര്‍ട്ടി നേതാക്കള്‍ക്കെതിരേയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിജയിയുടെ വലംകയ്യും മുന്‍ പുതുച്ചേരി എംഎല്‍എയുമായ ആനന്ദ്, ടിവികെയിലെ രണ്ടാമന്‍ എന്നാണ് അറിയപ്പെടുന്നത്. അതേസമയം, റാലിക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തിന് പിന്നാലെ കരൂരില്‍നിന്ന് ട്രിച്ചി വഴി അദ്ദേഹം ചെന്നൈയിലെത്തിയിരുന്നു. എഫ്ഐആറില്‍ വിജയ്യുടെ പേര് ഉള്‍പ്പെടുത്തുമോ എന്നതിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

നേരത്തേ ‘പുഷ്പ 2’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ തിയേറ്ററിലുണ്ടായ തിക്കിലുംതിരക്കിലും സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്തിരുന്നു. പിന്നീട് കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിജയ്ക്കെതിരേയും കേസെടുക്കണമെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം ആവശ്യമുയരുന്നുണ്ട്.

അതിനിടെ, കരൂരിലെ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ടിവികെയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

Scroll to Top