അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അജ്ഞാതന്‍ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് ഹൈദരാബാദ് സ്വദേശി ചന്ദ്രശേഖര്‍ പോള്‍.

ഡാലസ്: അമേരിക്കയില്‍ ഗ്യാസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ അജ്ഞാതന്‍ വെടിവച്ചു കൊന്നു. യുഎസിലെ ഡാലസിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം.

ഹൈദരാബാദില്‍ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖര്‍ തുടര്‍പഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. മുഴുവന്‍ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാര്‍ട് ടൈമായാണ് ഗ്യാസ് സ്റ്റേഷനില്‍ ജോലിയെടുത്തത്.

മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആര്‍സ് എംഎല്‍എ സുധീര്‍ റെഡ്ഡി, മുന്‍മന്ത്രി ടി.ഹരീഷ് റാവു എന്നിവര്‍ ചന്ദ്രശേഖറിന്റെ വീട്ടിലെത്തി. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Scroll to Top