എയിംസ് തൃശ്ശൂരില്‍ വരുമെന്ന് താന്‍ പറഞ്ഞിട്ടില്ല; ഒറ്റത്തന്തയ്ക്ക് പിറന്നവനെന്നും വാക്ക് മാറില്ലെന്നും സുരേഷ് ഗോപി; ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ല.

തൃശ്ശൂര്‍: എയിംസ് തൃശ്ശൂരില്‍ വരുമെന്ന വാക്ക് മാറ്റി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് തൃശ്ശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് പറയുന്നത്. രാഷ്ട്രീയവും പ്രാദേശികതയുമല്ല താന്‍ ഇക്കാര്യത്തില്‍ കാണുന്നത്. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശ്ശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്ജി കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തൃശൂരില്‍ നിന്ന് എംപിയാകുന്നതിന് മുന്‍പ് തന്നെ ആലപ്പുഴയില്‍ എയിംസ് വേണന്നു പറഞ്ഞിരുന്നു. താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയില്‍ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താന്‍ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്.

മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ടശേഷമാണ് സുരേഷ് ഗോപി കോഫി വിത്ത് എസ്ജി എന്ന പരിപാടി തുടങ്ങിയത്.

Scroll to Top