മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ക്രൂരതയ്ക്ക് മാപ്പില്ല; ചീനിക്കുഴി കൂട്ടക്കൊലയില്‍ പ്രതി ഹമീദിന് വധശിക്ഷ.

കൊല്ലപ്പെട്ട ഫൈസലും കുടുംബവും | പ്രതി ഹമീദ്‌

തൊടുപുഴ: ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊന്ന് ക്രൂരത കാട്ടിയ പിതാവിന് വധശിക്ഷ വിധിച്ചു. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേല്‍ ഹമീദിനാണ് തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചെയ്ത ക്രൂരതയുടെ കാഠിന്യം പരിഗണിച്ച് പ്രായം പോലും പരിഗണിക്കുന്നില്ലെന്ന് വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. പ്രതി അഞ്ചുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകനെയും ഭാര്യയേയും രണ്ട് മക്കളെയും ഇയാള്‍ ചുട്ടുകൊന്നത്.

2022 മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (45, ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്ന (13) എന്നിവരെയാണ് വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നത്. മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് അര്‍ധരാത്രി ഹമീദ് ജനലിലൂടെ പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചായിരുന്നു ക്രൂരകൃത്യം. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് വാതിലുകള്‍ അടച്ചതിനാല്‍ അകത്തേക്ക് കടക്കാനായില്ല. നാലുപേരും മുറിക്കുളില്‍ വെന്ത് മരിക്കുകയായിരുന്നു.

പ്രതിയെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും തെളിവായി 137 രേഖകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സുനില്‍കുമാര്‍ ഹാജരായി. തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന എ ജി ലാലാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Scroll to Top