ഡാര്‍ജിലിംഗില്‍ കനത്ത മഴയും ഉരുള്‍ പൊട്ടലും; 18 മരണം., നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ ശനിയാഴ്ച നിര്‍ത്താതെ പെയ്ത കനത്ത മഴയിലും വന്‍ ഉരുള്‍പൊട്ടലുകളിലും 18 പേര്‍ മരിച്ചു. വീടുകള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന വീടുകളില്‍ തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് ബംഗാള്‍ വികസന മന്ത്രി ഉദയന്‍ ഗുഹ, സ്ഥിതിഗതികളെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്.

ഡാര്‍ജിലിംഗിലെ ജീവഹാനിയില്‍ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ദുരന്ത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ദുര്‍ഗാ പൂജയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികള്‍ ഡാര്‍ജിലിംഗിലേക്ക് യാത്ര ചെയ്തിരുന്നു. അതിനാല്‍ നിരവധി വിനോദസഞ്ചാരികള്‍ ദുരന്തത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍, ഡാര്‍ജിലിങ്ങിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ തീരുമാനിച്ചു. ടോയ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചു.

Scroll to Top