പോറ്റിയെ സന്നിധാനത്ത് അവതരിപ്പിച്ച ആ മൂര്‍ത്തി ആര്.? അന്വേഷിക്കണമെന്ന് ഹൈക്കോടതി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര ബന്ധവും അന്വേഷിക്കണം.

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അതിനിര്‍ണായകമായ നീക്കവുമായി ഹൈക്കോടതി. ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് വകുപ്പ് ചെയ്യേണ്ട ജോലികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പിച്ച് പോറ്റിയെ സന്നിധാനത്തെ വലിയ ഒരാളാക്കിയത് ആരാണെന്ന് ഹൈക്കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡ് ചെയ്യേണ്ട ജോലികള്‍ അവര്‍ ചെയ്യുന്നതിനു പകരം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരു പരമാധികാരിയാക്കി മാറ്റി കാര്യങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത് ഇത്രയും വലിയ ഒരാളായി മാറാന്‍ സഹായിച്ച, അദ്ദേഹത്തെ അവിടെ അവതരിപ്പിച്ച യഥാര്‍ത്ഥ ‘മൂര്‍ത്തി’ (സ്പോണ്‍സര്‍) ആരാണെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദേശം.

സ്വര്‍ണക്കവര്‍ച്ചയില്‍ അന്താരാഷ്ട്ര ബന്ധം കൂടി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. രാജ്യത്ത് നിന്നുള്ള അമൂല്യ വസ്തുക്കള്‍ കടത്തുന്ന സുഭാഷ് കപൂറിന്റെ റാക്കറ്റ് പോലുള്ള വലിയ അന്താരാഷ്ട്ര റാക്കറ്റുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. 2018 മുതലുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കാനും പ്രത്യേത അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. 2018 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതികളെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഹൈക്കോടതി ഇടപെടല്‍.

ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. സ്വര്‍ണപ്പാളികളുടെ അടക്കം ‘റെപ്ലിക്ക’ എടുത്ത് തട്ടിപ്പിനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കൊള്ളയുടെ തുടക്കം ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണ്ണം പൂശിയതില്‍ നിന്നാണ്. ദ്വാരപാലക ശില്‍പങ്ങള്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ക്കായി അയച്ചതില്‍ അനാവശ്യ ധൃതി കാണിച്ചു എന്ന് കോടതി കണ്ടെത്തി. ജനുവരി മുതല്‍ സമയം ഉണ്ടായിട്ടും, മണ്ഡല മകരവിളക്ക് സീസണ്‍ തുടങ്ങാനിരിക്കെ തിടുക്കപ്പെട്ട് ഈ നടപടി സ്വീകരിച്ചതും സംശയാസ്പദമാണ്.

സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അയച്ചതിലൂടെ എല്ലാ നിയമങ്ങളും ലംഘിച്ചു. കോടതിയുടെ അനുമതിയില്ലാതെയും സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെയാണ് ഇത് ചെയ്തത്. അയ്യപ്പന്റെ മുതല്‍ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ബാധ്യത ദേവസ്വം ബോര്‍ഡ് ചെയ്തിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി പോയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഒപ്പിട്ടുകൊണ്ടാണെന്നും കോടതി വിമര്‍ശിച്ചു. പി.എസ്. പ്രശാന്ത് നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്ക് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ എന്നതാണ് ശ്രദ്ധേയം.

Scroll to Top