
തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ട് ചേർത്തെന്ന് ആരോപണം. വ്യാജ വോട്ട് ആരോപണം ഉയർന്ന പൂങ്കുന്നത്തെ ക്യാപിറ്റൽ സി4 ലെ വോട്ടർ എസ് അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവറാണ്. എന്നാൽ ഇദ്ദേഹം ഇവിടത്തെ താമസക്കാരനല്ല. തിരുവനന്തപുരം ശാസ്തമംഗലത്താണ് അജയകുമാറിന്റെ വീട്. കഴിഞ്ഞ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ശാസ്തമംഗലത്ത് ആയിരുന്നു അജയകുമാറിന്റെ വോട്ട്. വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചാണ് അജയകുമാറിനെ തിരിച്ചറിഞ്ഞത്. സി 4 ഫ്ലാറ്റിന്റെ ഉടമയുടെ അറിവില്ലാതെയാണ് അജയകുമാർ തൃശ്ശൂരിൽ മേൽവിലാസം നൽകിയത്.
അതേസമയം സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട് ഉണ്ടായിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്. തൃശൂരിലും കൊല്ലത്തുമാണ് വോട്ടുണ്ടായിരുന്നത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്.



