സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം; കാസര്‍ഗോഡ് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ലഹരിക്കടിമയെന്ന് സംശയം

|കൊല്ലപ്പെട്ട മറിയം ജുമൈല, പ്രതി ഉമര്‍ ഫാറൂഖ്‌|

കാസര്‍ഗോഡ്: സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 18കാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കാസര്‍ഗോഡ് മഞ്ചേശ്വരത്തെ കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി മറിയം ജുമലൈ എന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. ജുമൈലയുടെ പിതാവ് ഉമര്‍ഫാറൂഖ് ആണ് വെട്ടിയത്. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കഴുത്തിന് വെട്ടേറ്റ ജുമൈലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതി ഉമര്‍ ഫാറൂഖിനെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജുമൈലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്ക് അടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു.

ുമൈലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി ഉമര്‍ ഫറൂഖ് വൈകിട്ടോടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കത്തി ഉപയോഗിച്ച് ജുമൈലയെ ആക്രമിക്കുകയായിരുന്നു. ജുമൈലയുടെ കഴുത്തിനാണ് വെട്ടേറ്റത്. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. ഈ സമയം ഉമര്‍ സ്ഥലത്തുണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Scroll to Top