പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം., പീഡനം., കൊല്ലാന്‍ ശ്രമിച്ചു; പ്രധാനമന്ത്രിയോട് നീതി തേടി ഹാജി മസ്താന്റെ മകള്‍

ഹസീന്‍ മസ്താന്‍ മിര്‍സ | ചിത്രം ANIയുടെ എക്‌സ് അക്കൗണ്ടില്‍ നിന്ന്‌

മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും കത്തയച്ച് അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം ചെയ്യിച്ചെന്നും വിവാഹം കഴിച്ചയാള്‍ പീഡിപ്പിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് ഹസീന്‍ മിര്‍സ പരാതിയില്‍ പറയുന്നത്. ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവ നേരിട്ടെന്നും നീതി ഉറപ്പാക്കണമെന്നും ഹസീന്‍ മസ്താന്‍ മിര്‍സ കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന ഹസീന്‍ ഇന്നലെ മാധ്യമങ്ങളോടും അത് ആവര്‍ത്തിച്ചു.

പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ്, 1996ല്‍ അമ്മാവന്റെ മകനുമായി വിവാഹം നടത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ച അയാള്‍ തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു കൊല്ലാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിച്ചു. മറ്റു പലരെയും വിവാഹം ചെയ്തതിനു ശേഷമായിരുന്നു തന്നെ വിവാഹം ചെയ്തതെന്നും ഹസീന്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും ഹസീന്‍ പറയുന്നു. അതേസമയം, ഈ സംഭവങ്ങളുമായി തന്റെ പിതാവിനു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷമാണു ഇതെല്ലാം നടന്നതെന്നുമാണ് ഹസീന്‍ പറയുന്നത്.

കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തു കുടുംബത്തില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഒട്ടേറെ പീഡനങ്ങള്‍ അക്കാലത്തു സഹിക്കേണ്ടിവന്നു. പിതാവ് മരിച്ചതു പോലും 2 വര്‍ഷങ്ങള്‍ക്കു ശേഷമാണ് താന്‍ അറിഞ്ഞത്. ജീവിതം മടുത്തു പലപ്പോഴും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. രാജ്യത്തു മുത്തലാഖ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണ്. തനിക്കും നീതി വേണമെന്നും ഹസീന്‍ വ്യക്തമാക്കി.

Scroll to Top